മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കാനനപാത വഴി
ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ ദുരിതങ്ങള്‍ക്ക് പരിഹാരമായി തിരുപ്പതി മോഡല്‍ പരിഷ്‌കാരം നടപ്പാക്കണമെന്ന് കട്ടച്ചിറ ഭദ്രകാളി കാവ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും അയ്യപ്പഭക്തരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഒരു മാസം മുമ്പ് ദേവസ്വം മന്ത്രി വി.എന്‍ വാസവന് പരാതി നല്‍കിയതായും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. എരുമേലിയില്‍ നിന്നും കാനനപാതയിലൂടെ യാത്ര തിരിച്ച് കാളകെട്ടി , അഴുത, കല്ലിടാംകുന്ന്, മൂക്കുഴിക്ഷേത്രം, കോട്ടമല, വലിയാനവട്ടം, ചെറിയാന വട്ടം താണ്ടി 50 കിലോമീറ്റര്‍ കാല്‍ നടയാത്രയായി സഞ്ചരിച്ചാണ് ദര്‍ശനത്തിനെത്തുന്നത്. 

.


മരക്കൂട്ടത്തിലെത്തി കഴിയുമ്പോള്‍ പഴയ ശരംകുത്തിവഴി തിരിച്ചുവിടുകയും സന്നിധാനത്തിലെത്തുമ്പോള്‍ നട അടക്കുന്ന സാഹചര്യവുമാണുള്ളത്. കുട്ടികളും പ്രായമായവരും വീണ്ടും അഞ്ച് മണിക്ക് നടതുറക്കുന്നത് വരെ ക്യൂവില്‍ തുടരുവാന്‍ സാധിക്കാതെ മാലയൂരി തിരിച്ചു പോകുന്ന കാഴ്ച വേദനാജനകമാണ്. വലിയ നടപ്പന്തലില്‍ സ്‌പെഷ്യല്‍ ക്യൂ അനുവദിക്കുക, മുക്കുഴി ദേവിക്ഷേത്രത്തിലെ ചെക്ക് പോസ്റ്റില്‍ നിന്നും എന്‍ട്രി പാസ് അനുവദിക്കുക, മരക്കൂട്ടത്തിലെത്തുന്ന ഭക്തരെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് കടത്തിവിടുക തുടങ്ങിയ ആവശ്യങ്ങളും  പരിഗണിക്കണം. ശ്രീ ഭദ്രകാളി കാവ് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി.കെ. വിനോദ്, മുഖ്യ രക്ഷാധികാരി കെ.കെ. കൃഷ്ണന്‍കുട്ടി, രാജു രാജ്ഭവന്‍, കെ.സി. സാബു, മോഹനന്‍ മടത്തേട്ട് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.