കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ പള്ളിക്കുന്ന് കടവില്‍ മക്കളെയുമൊത്ത് ചാടി ആത്മഹത്യ ചെയ്ത ജിസ്‌മോളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇടവക ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. രാവിലെ ഒമ്പതരയോടെയാണ് നീറികാട്  ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. മൂന്ന് ആംബുലന്‍സുകളിലായാണ് മൃതദേഹങ്ങള്‍ പള്ളിയങ്കണത്തില്‍ എത്തിച്ചത്.  

ജിസ്‌മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മൃതദേഹങ്ങള്‍ പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചപ്പോള്‍ ഇടവക സമൂഹവും നീറികാട് ഗ്രാമവും കണ്ണീര്‍ പ്രണാമം അര്‍പ്പിച്ചു. കണ്ടുനിന്നവരെ  നൊമ്പരപ്പെടുത്തുന്ന കാഴ്ചകള്‍ ആയിരുന്നു മൂവരുടെയും ചേതനയറ്റ ശരീരങ്ങള്‍. കൊച്ചുമക്കളുടെ മൃതദേഹങ്ങള്‍ക്ക് മുമ്പില്‍ ജിസ്‌മോളുടെ പിതാവിന്റെ നിലവിളി ഹൃദയഭേദകമായിരുന്നു.  വലിയ പോലീസ് സാന്നിധ്യത്തില്‍ ആയിരുന്നു മൃതദേഹങ്ങള്‍ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ എത്തിച്ചത്.  മൃതദേഹങ്ങള്‍ക്കരികില്‍ ജിസ്‌മോളുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ പ്രതിഷേധ ശബ്ദം ഉയര്‍ന്നെങ്കിലും മധ്യസ്ഥ ശ്രമത്തില്‍ ശാന്തമാവുകയായിരുന്നു.  പൗരപ്രമുഖരും പൊതു പ്രവര്‍ത്തകരും ജനപ്രതിനിധികളും അടക്കം ആബാലവൃദ്ധം ജനങ്ങള്‍ ആണ് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ ലൂര്‍ദ് മാതാ ദേവാലയത്തിലെ ഓഡിറ്റോറിയത്തില്‍ എത്തിയത്.  പൊതുദര്‍ശന ചടങ്ങുകള്‍ ഒരു മണിക്കൂറിനകം പൂര്‍ത്തീകരിച്ച് മൃതദേഹം ജിന്‍സിയുടെ മുത്തോലിയിലെ ഭവനത്തിലേക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ മൂന്നിന് ഇടവകയായ ചെറുകര പള്ളിയില്‍ നടക്കും.