ഫിലിം ഇന്‍ഡസ്ട്രി ആന്‍ഡ് കള്‍ച്ചറല്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ (ഫിക്കാവോ) ഏറ്റുമാനൂരില്‍ സെപ്റ്റംബര്‍ 27-ന് നടത്തിയ  സ്റ്റേജ് മെഗാ ഷോ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 


ഫിക്കാവോ എന്ന സംഘടനയ്ക്ക് അംഗീകാരം ഇല്ലെന്നും, പണപിരിവ് നടത്തിയെന്നും ഊമക്കത്തുകള്‍ വഴി പരിപാടിയില്‍ സംബന്ധിക്കാമെന്ന് ഏറ്റിരുന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ച് പരിപാടിയില്‍ നിന്നും പിന്തിരിപ്പിച്ചുവെന്നും ഫിക്കാവോ പ്രസിഡന്റ് ദിലീപ്കുമാര്‍ നാട്ടകത്തെ ജാതി പേര് പറഞ്ഞു അധിക്ഷേപിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏറ്റുമാനൂരിലുള്ള കലാകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.. അപവാദ പ്രചരങ്ങളെ തുടര്‍ന്ന് സ്റ്റേജ് ഷോയ്ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നും, ഈ വ്യക്തി മാപ്പ് പറഞ്ഞ് രംഗത്ത് വരണമെന്നും അല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ദിലീപ് കുമാര്‍ നാട്ടകം, വൈസ് പ്രസിഡന്റ് വി.ഡി. സജിമോന്‍, ചീഫ് കണ്‍വീനര്‍ സതീശ് കാവ്യധാര, കണ്‍വീനര്‍ ജഗദീഷ് സ്വാമിയാശാന്‍, കണ്ണന്‍ പല്ലക്കാട്ട്, കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.