Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന് ഒരു വയസ്സ്.



മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിനു ഒരു വയസ്സ്. മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാന്‍സര്‍ ചികിത്സാകേന്ദ്രത്തിനു തുടക്കം കുറിച്ചത്. ആശുപത്രിയുടെ അനക്‌സ് -1 ല്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവിധാനങ്ങളോടെയും കാന്‍സര്‍ ചികിത്സാരംഗത്ത് പുതിയ ചരിത്രം കുറിച്ചു കഴിഞ്ഞു. നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യക്തികേന്ദ്രീകൃത കാന്‍സര്‍ പരിചരണം ലഭ്യമാക്കുക എന്ന ദര്‍ശനത്തോടെയാണ് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്‍ഘവീക്ഷണത്തില്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ലോകോത്തര നിലവാരത്തിലുള്ള ചികിത്സ രോഗികള്‍ക്കു താങ്ങാനാവുന്ന ചെലവിലും മികച്ച പ്രൊഫഷണല്‍ നിലവാരത്തിലും സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആ ദര്‍ശനം യാഥാര്‍ഥ്യത്തിന്റെ രൂപത്തിലേക്ക് എത്തി. ആയിരത്തില്‍ അധികം പെറ്റ് - സി.ടി സ്‌കാനുകള്‍ കൃത്യമായ രോഗനിര്‍ണയത്തിനും രോഗത്തിന്റെ ഘട്ടനിര്‍ണയത്തിനും ഇവിടെ നിന്നു സാധിച്ചു . 500-ലധികം റേഡിയോതെറാപ്പി ചികിത്സകളും  ലഭ്യമാക്കി. സ്തനാര്‍ബുദത്തിന്റെ നേരത്തെയുള്ള കണ്ടെത്തലിനുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട്, സ്തന സ്വയംപരിശോധനയും മാമോഗ്രാഫി ബോധവത്കരണ ക്യാമ്പുകളും എ.ഐ. തെര്‍മലാറ്റിക്‌സ് അധിഷ്ഠിത സ്തനാര്‍ബുദ സ്‌ക്രീനിംഗ് ക്യാമ്പുകളും ഉള്‍പ്പെടുന്ന പദ്ധതികളിലൂടെ രണ്ടായിരത്തില്‍ പരം ആളുകളിലേക്കു സേവനം എത്തിച്ചു. കൂടുതല്‍ നേരത്തെ കാന്‍സര്‍ കണ്ടെത്താനും, കൂടുതല്‍ കൃത്യതയോടെ ചികിത്സ നല്‍കാനും,ചികിത്സയുടെ ഓരോ ഘട്ടത്തിലും രോഗികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു.




ഇലക്ട്ര വേര്‍സ എച്ച്.ഡി.ആര്‍.എസ്. ലീനിയര്‍ ആക്‌സിലറേറ്റര്‍, ഏഴ് മിനിറ്റിനുള്ളില്‍ കാന്‍സര്‍ രോഗം തിരിച്ചറിയാന്‍ സാധിക്കുന്ന അത്യാധുനിക ഡിജിറ്റില്‍ പെറ്റ് സി.ടി. സീമന്‍സ് സിംബിയ ഇവോ സ്‌പെക്റ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ക്കൊപ്പം ആധുനിക കീമോതെറാപ്പി സൗകര്യങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക കാന്‍സര്‍ പരിചരണം, നൂതന ട്രാന്‍സ്പ്ലാന്റ്, സെല്ലുലാര്‍ തെറാപ്പി സേവനങ്ങള്‍ എന്നിവയും ഈ കേന്ദ്രത്തില്‍ ലഭ്യമാണ്. ഹൈപെക് , പൈപെക് തുടങ്ങിയ നൂതന ചികിത്സകളും സെന്ററിന്റെ പ്രത്യേകതയാണ്.ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു സ്റ്റെംസെല്‍ ആന്‍ഡ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റും, കാര്‍-ടി സെല്‍ തെറാപ്പി സേവനങ്ങള്‍ക്കും തുടക്കം കുറിക്കുന്നതോടെ സമ്പൂര്‍ണ്ണ കാന്‍സര്‍ ചികിത്സ സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാകുന്നതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ ഒ  റവ ഫാ. മാത്യു തെക്കേല്‍ പറഞ്ഞു. നാളെ ( തിങ്കള്‍) രാവിലെ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിന്റെ ആശീര്‍വാദം നിര്‍വ്വഹിക്കും.
4 ബെഡോടുകൂടിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് ആന്‍ഡ് കാര്‍-ടി-സെല്‍ തെറാപ്പി യൂണിറ്റാണ് പുതുതായി ഒരുങ്ങുന്നത്.നൂതന ചികിത്സാരീതികള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രതീക്ഷയുടെ പുതിയ സാധ്യതകള്‍ തുറക്കാന്‍ സാധിച്ചതും സെന്ററിന്റെ വളര്‍ച്ചയിലെ നിര്‍ണായക നേട്ടമായി. രോഗനിര്‍ണയം, ചികിത്സ, തുടര്‍പരിചരണം എന്നിവ ഒരേ കുടക്കീഴില്‍ ഏകോപിപ്പിക്കുന്നതിലൂടെ, സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ കാന്‍സര്‍ ചികിത്സയെ കൂടുതല്‍ മികവിലേക്ക് എത്തിക്കാനും സെന്ററിലൂടെ സാധിക്കുന്നു. കാന്‍സര്‍ ഗവേഷണത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനും ,നൂതനസാങ്കേതികവിദ്യകള്‍ കൂടുതലായി എത്തിച്ച് കൃത്യതയാര്‍ന്ന ചികിത്സാരീതികള്‍ വികസിപ്പിക്കുകയും സെന്ററിന്റെ ലക്ഷ്യമാണ്. അതിവിദഗ്ദരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സകള്‍ ഒരുക്കുന്നത്. മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, സര്‍ജിക്കല്‍ ഓങ്കോളജി എന്നീ ചികിത്സാവിഭാഗങ്ങള്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ വിധത്തിലുള്ള കോംപ്ലക്‌സ് കാന്‍സര്‍ ശസ്ത്രക്രിയകളും ചെയ്യാന്‍ സാധിക്കുന്ന സുസജ്ജമായ ടീമാണ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിനു നേതൃത്വം നല്‍കുന്നത്. സാധാരണക്കാര്‍ക്കും കുറഞ്ഞ ചിലവില്‍ ലോകോത്തര ചികിത്സകള്‍ ലഭ്യമാക്കണമെന്ന ആപ്തവാക്യവുമായാണ് മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ മുന്നേറ്റം.



Post a Comment

0 Comments