Breaking...

9/recent/ticker-posts

Header Ads Widget

വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി സൈബര്‍ പോലീസിന്റെ പിടിയില്‍.



വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി  സൈബര്‍ പോലീസിന്റെ പിടിയില്‍.  ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി  ഇസിചിക്കു (26) എന്നയാളെ കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്.  ഇയാള്‍ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫേസ്ബുക്കിലൂടെ  പരിചയപ്പെട്ട്  81 ലക്ഷം രൂപ  തട്ടിയെടുക്കുകയായിരുന്നു. 2021 ലാണ് വീട്ടമ്മ യു.കെ സ്വദേശിനി അന്ന മോര്‍ഗന്‍ എന്ന പേരിലുളള വ്യാജ അക്കൗണ്ട് ഉടമയായ യുവതിയുമായി പരിചയത്തില്‍ ആവുന്നത്.   തുടര്‍ന്ന് ഓഗസ്റ്റ് മാസം 15ന്  ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു എന്ന് അറിയിച്ചുകൊണ്ട് വീട്ടമ്മയ്ക്ക് 30 കോടി രൂപയുടെ  ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്ന്  പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. വീട്ടമ്മ ആദ്യം നിരസിച്ചെങ്കിലും ഞങ്ങളിത് അയച്ചു കഴിഞ്ഞു എന്ന്  വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം  മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന് പറഞ്ഞുകൊണ്ട് വീട്ടമ്മയ്ക്ക് ഒരു കോള്‍ വരികയും  യു.കെ യില്‍ നിന്ന് വിലപ്പെട്ട ഗിഫ്റ്റ സാധനങ്ങള്‍ വന്നിട്ടുണ്ടെന്നും ഇതിന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച പ്രകാരം കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 22,000 രൂപ അടക്കണമെന്നും വീട്ടമ്മയെ അറിയിച്ചു.വീട്ടമ്മയ്ക്ക് വാട്‌സാപ്പിലൂടെ ഗിഫ്റ്റിന്റെ ഫോട്ടോകളും, വീഡിയോകളും മറ്റും അയച്ചു കൊടുക്കുകയും ചെയ്തു. വീട്ടമ്മ അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 22,000 രൂപ അയക്കുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയ്ക്ക്  കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ നിന്നും ഫോണ്‍ വരികയും വീട്ടമ്മ ഇവര്‍ പറയുന്ന പണം അക്കൗണ്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയുമായിരുന്നു.പിന്നിട് പണം കയ്യിലില്ലായിരുന്ന വീട്ടമ്മ പണം അയക്കാതിരുന്നതോടുകൂടി  കസ്റ്റംസില്‍ നിന്ന് വിളിക്കുകയാണെന്നും  വിദേശത്തുനിന്ന് വന്ന ഗിഫ്റ്റ് പണം അടച്ച് കൊണ്ടുപോയില്ലെങ്കില്‍ നിയമനടപടി എടുക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി വീണ്ടും പണം അടപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളില്‍ നിന്നും പണം കടം മേടിച്ചും, കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റും, മറ്റുമായി ഇവരുടെ ഭീഷണിക്ക് വഴങ്ങി . ഇത്തരത്തില്‍ വീട്ടമ്മ 2021 ജൂലൈ മുതല്‍ 2022 ജൂലൈ വരെ പലപ്പോഴായി പണം നല്‍കിക്കൊണ്ടിരുന്നു.2022 ജൂലൈയില്‍ കോട്ടയം  ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും  സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു  നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഡല്‍ഹിയില്‍ നിന്നാണ് പ്രതി തട്ടിപ്പ് നടത്തിയെന്ന് മനസ്സിലാക്കുകയും  തുടര്‍ന്ന് പ്രത്യേക സൈബര്‍ സംഘത്തെ  ഡല്‍ഹിയിലേക്ക് അയച്ച്  ഇയാളെ പിടികൂടുകയുമായിരുന്നു.കോട്ടയം സൈബര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ജഗദീഷ് വി.ആര്‍, എസ്.ഐ റിജുമോന്‍ പി.എസ്, എ.എസ്.ഐ സുരേഷ് കുമാര്‍ വി.എന്‍, സി.പി.ഒ മാരായ രാജേഷ് കുമാര്‍ പി.കെ, സുബിന്‍ പി.വി, കിരണ്‍ മാത്യു, ജോബിന്‍സ് ജെയിംസ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കേസില്‍ മറ്റു പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും, കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.




Post a Comment

0 Comments