Breaking...

9/recent/ticker-posts

Header Ads Widget

ശ്രീ പരമേശ്വരന്റെ ജന്മനാളായ തിരുവാതിരയില്‍ സ്ത്രീകള്‍ വ്രതവിശുദ്ധിയോടെ തിരുവാതിര ആഘോഷിച്ചു



ശ്രീ പരമേശ്വരന്റെ ജന്മനാളായ തിരുവാതിരയില്‍ സ്ത്രീകള്‍ വ്രതവിശുദ്ധിയോടെ തിരുവാതിര കളിയും,  പാതിരാപ്പൂ ചൂടലും അടക്കമുള്ള ചടങ്ങുകളില്‍ പങ്കു ചേര്‍ന്നു.   ധനുമാസത്തിലെ തിരുവാതിര നാളില്‍ ഉറക്കമാഴിച്ച് തിരുവാതിര കളിക്കുന്ന പരമ്പരാഗത രീതിയില്‍ത്തന്നെയാണ് വിവിധ സ്ഥലങ്ങളില്‍ തിരുവാതിര ആഘോഷം നടന്നത്. പഴമയും പാരമ്പര്യവും ഒപ്പം പുതുമയും ഒത്തുചേര്‍ന്നപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഒരേ മനസ്സോടെ തിരുവാതിര കളിയില്‍ പങ്കു ചേര്‍ന്നു.  വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിലും വീടുകളിലും ധനുമാസ തിരുവാതിര ആഘോഷം നടന്നു.മകയിരം നാളില്‍  എട്ടങ്ങാടി നിവേദിച്ച് തിരുവാതിരനാളില്‍ നോമ്പുനോറ്റ് രാത്രി തിരുവാതിരകളി എന്നതാണ് പതിവെങ്കിലും ഇത്തവണ ശനിയാഴ്ച വൈകീട്ടു തന്നെ തിരുവാതിര നാള്‍ തീരുന്നതുകൊണ്ട് എട്ടങ്ങാടിയും തിരുവാതിരകളിയും പാതിരാപ്പൂ ചൂടലും വെള്ളിയാഴ്ച നടന്നു. തിരുവാതിര നക്ഷത്രം   ശനിയാഴ്ച  വൈകുനേരം 5.28  ന്  അവസാനിക്കുന്നതിനാല്‍ തിരുവാതിര കളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ വെള്ളിയാഴ്ച രാത്രി തന്നെ  നടക്കുകയായിരുന്നു . മകയിരം നാളില്‍ മക്കളുടെ ഐശ്വര്യത്തിനായി നോമ്പെടുക്കുമ്പോള്‍ തിരുവാതിരനാളില്‍ വിവാഹിതരായ സ്ത്രീകള്‍ നെടുമംഗല്യത്തിനും കന്യകമാര്‍ ഉത്തമ ഭര്‍ത്തൃ പ്രാപ്തിക്കായുമാണ് വ്രതമെടുക്കുന്നത്. കിടങ്ങൂരില്‍ ഗണപതി ക്ഷേത്ര ഓഡിറ്റേറിയത്തില്‍ തിരുവാതിരകളിയും ആഘോഷങ്ങളും നടന്നു. 

എട്ടങ്ങാടി നിവേദ്യത്തിനെ തുടര്‍ന്ന് നടന്ന  തിരുവാതിരകളിയില്‍ സ്ത്രീകള്‍ ഒത്തു ചേര്‍ന്ന് പാട്ടും കളികളുമായി ആഘോഷം വര്‍ണാഭമാക്കി . വിവാഹം കഴിഞ്ഞ് ആദ്യമെത്തുന്ന തിരുവാതിര പൂത്തിരുവാതിരയായി ആഘോഷിക്കുന്നതും ആഹ്ലാദകരമായി.  കുറിച്ചിത്താനം NSS വനിതാ സമാജത്തിന്റെ അഭിമുഖ്യത്തില്‍ കരയോഗം ഹാളില്‍ വെള്ളിയാഴ്ച രാത്രി എട്ടങ്ങാടി നിവേദ്യവും തിരുവാതിരകളിയും പാതിരാപ്പൂ ചൂടലും നടന്നു. സവിശേഷതകളോടെ. തയ്യാറാക്കിയ  തിരുവാതിരപ്പുഴുക്കു വിതരണവും നടന്നു. കുറിച്ചിത്താനം ശ്രീലക്ഷ്മി വനിതാ സമാജം പ്രസിഡന്റ് രേഖ പ്രദീപ്, സെക്രട്ടറി ദയാ ജ്യോതി എന്നിവരുടെ നേതൃത്യത്തിലാണ് കരയോഗം ഹാളില്‍ തിരുവാതിര ആഘോഷം നടന്നത്. തിരുവാതിര ആഘോഷങ്ങളുടെ ഭാഗമായി  ഇലക്കാട് NSS കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ തിരുവാതിര കളിയും തിരുവാതിരപ്പുഴുക്ക് വിതരണവും നടന്നു. ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം മഹിളാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിരകളി നടന്നു.തിരുവാതിര നാളില്‍ പാര്‍വതീ പരമേശ്വരന്മാരുടെ അനുഗ്രഹത്തിനായി വ്രതമെടുത്ത് ആഘോഷങ്ങള്‍ നടത്തുമ്പോള്‍ ആചാരത്തനിമയോടെയാണ്  മകയിരം തിരുവാതിര ദിനങ്ങളിലെ ചടങ്ങുകള്‍ ക്രമീകരിക്കുന്നത്. പരമശിവന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിര വ്രതം അനുഷ്ഠിച്ചത് പാര്‍വതീ  ദേവിയായിരുന്നു എന്നാണ് ഐതിഹ്യം.മഞ്ഞണിഞ്ഞ ധനുമാസത്തിലെ  നിലാവില്‍ കുളിച്ച രാത്രിയില്‍  തിരുവാതിരപ്പാട്ടിന്റെ ഈണത്തിനൊപ്പം ചുവടുവച്ച്  സ്ത്രീകളുടേതു മാത്രമായ ആഘോഷം ഓരോ വര്‍ഷവും പുതുമ നിറഞ്ഞതായി മാതൃകയാണ്. കണ്ണാന്തളിപ്പൂവുകൊണ്ട് കരിമഷിയെഴുതിയ രാവില്‍ മുടിയില്‍ മുല്ലപ്പൂ ചൂടി  തുളസിക്കതിര്‍ വച്ച്,  കസവുമുണ്ടുടുത്ത് നിലവിളക്കിനു മുന്നില്‍ തിരുവാതിര കളിക്കാനൊരുങ്ങുന്ന സ്ത്രീകള്‍  മലയാളത്തനിമ നിറഞ്ഞ ആഘോഷങ്ങളുട ഭാഗമാവുമ്പോള്‍ ഐത്യഹ്യങ്ങളും ഭക്തിയും വിശ്വാസവും ആചാരങ്ങളും മുതിര്‍ന്നവര്‍ക്കൊപ്പം പുതുതലമുറയും ഏറ്റെടുത്ത് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്.


Post a Comment

0 Comments