2021 ഡിസംബർ മാസത്തിന് മുൻപായി വിവിധ കോവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസ് ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍. പൂർണമായും ഇന്ത്യക്കാർക്ക് വേണ്ടിയായിരിക്കും ഈ വാക്‌സിനുകൾ എന്നും, എല്ലാവര്‍ക്കും വാക്‌സിന്റെ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജോണ്‍സൺ ആന്‍ഡ് ജോണ്‍സണ്‍, ഫൈസര്‍, തുടങ്ങിയ വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും അവര്‍ ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്‌സിന്‍ നിര്‍മാണത്തില്‍ പോലും മറ്റുകമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും വി.കെ പോള്‍ പറഞ്ഞു.
റഷ്യ വികസിപ്പിച്ച സ്പുട്‌നിക് V കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച ആദ്യം മുതല്‍ ഭാരതത്തിലുടനീളം പൊതുവിപണിയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറി ജൂലൈ മുതൽ ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിച്ച് തുടങ്ങിയേക്കും. രാജ്യത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഈ വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.
കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്ക് പുറമെ രാജ്യത്ത് ലഭ്യമാക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് .
ഇന്ത്യയില്‍ കോവിഡ് മഹാമാരിക്കെതിരായ വാക്‌സിന്‍ കുത്തിവെപ്പ് ജനുവരി 16നാണ് തുടങ്ങിയത്. നിലവില്‍ വാക്‌സിനേഷന്റെ മൂന്നാംഘട്ടമാണ് രാജ്യത്ത് പുരോഗമിക്കുന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം മുതല്‍ വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
0 Comments