.
.കടുത്തുരുത്തി: പട്ടികജാതി - പട്ടികവർഗ്ഗ ജന വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് ആവിഷ്കരിച്ച അംബേദ്കർ ഗ്രാമ വികസന പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ തലത്തിൽ വന്നിരിക്കുന്ന കാലതാമസം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.
സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ച പരിഹരിക്കുന്നത് സംബന്ധിച്ച് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സർക്കാർ അനുമതി നൽകിയ രണ്ട് കോളനികളിലും യാതൊരുവിധ വികസന പ്രവർത്തനങ്ങളും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. കടുത്തുരുത്തി പഞ്ചായത്തിലെ മാന്നാർ കുറ്റിക്കാലാ കോളനിയിയും, മുളക്കുളം പഞ്ചായത്തിലെ വടുകുന്നപ്പുഴ കോളനിയുമാണ് തെരഞ്ഞെടുത്തത്. നിർമ്മിതി കേന്ദ്രത്തിനാണ് വികസന പദ്ധതി നടപ്പാക്കാനുള്ള ചുമതല കിട്ടിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ ഒന്നും നടന്നിട്ടില്ല. ഗുരുതരമായ ഇത്തരം കാലതാമസം ഒഴിവാക്കുന്നതിനും, വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും പട്ടികജാതി വകുപ്പിന്റെ കീഴിൽ മോണിറ്ററിംഗ് സിസ്റ്റം ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
അംബേദ്കർ വികസന പദ്ധതിയിൽ അനുമതി ലഭിച്ച എഴുമാന്തുരുത്ത് കൊല്ലംങ്കരി കോളനിയുടെ വികസന പ്രവർത്തനങ്ങളും പാതിവഴിയിലാണ്. ഇത് തൃപ്തികരമായി പൂർത്തിയാക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണം. ആദ്യഘട്ടത്തിൽ നടപ്പാക്കിയ കടപ്ലാമറ്റം പഞ്ചായത്തിലെ ഇടക്കാട് കോളനിയുടെ വികസന പ്രവർത്തനങ്ങളിൽ കുറവുള്ള കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.
സംസ്ഥാന സർക്കാർ കോളനി നവീകരണത്തിന് വേണ്ടി അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. എം.എൽ.എമാർ ചൂണ്ടിക്കാണിച്ച അപാകതകൾ തീർച്ചയായും പരിഹരിക്കും. പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പിന്റെ മേൽ നോട്ടത്തിൽ കോളനികളുടെ വികസന കാര്യങ്ങളിൽ മുൻഗണന നൽകേണ്ട ആവശ്യങ്ങൾ സംബന്ധിച്ച് പ്രത്യേക പരിശോധന നടത്തുന്നതിന് നടപടി സ്വീകരിക്കും. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ മുടങ്ങിക്കിടക്കുന്ന വിവിധ കോളനി നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ ഇക്കാര്യം പരിശോധിച്ച് ആവശ്യമായ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം.എൽ.എക്ക് മറുപടി നൽകി.
0 Comments