ഈരാറ്റുപേട്ട; ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. അടുക്കം പുള്ളിക്കാനം മലനിരകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതോടെയാണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നത്. ഇതോടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ ആശങ്കയുയർന്നു.
അപ്രതീക്ഷിതമായി പുഴ നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. ചാമപ്പാറയിലെ മുസ്ലിം പള്ളി പരിസരങ്ങളിലും വെള്ളം കയറി. ചാമപ്പാറയിലെയും മേസ്തിരിപ്പടിയിലെയും നിരവധി വീടുകളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. ഈരാറ്റുപേട്ട കോസ് വേ പാലത്തിനൊപ്പം വെള്ളം ഉയർന്നത് ഈരാറ്റുപേട്ടയിലും പാലായിലും വെള്ളപ്പൊക്കഭീതിക്ക് കാരണമായി. എന്നാൽ രാത്രി പന്ത്രണ്ട് മണിയോടെ കനത്തമഴക്ക് ശമനം ഉണ്ടായതിനെ തുടർന്ന് ജലനിരപ്പ് താഴാൻ തുടങ്ങിയത് ആശ്വാസമാകുകയായിരുന്നു. പുലർച്ചെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.








0 Comments