Breaking...

9/recent/ticker-posts

Header Ads Widget

ഓണ്‍ലൈന്‍ ഹണി ട്രാപ്പ് വഴി 12 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍



ഓണ്‍ലൈന്‍ ഹണി ട്രാപ്പ് വഴി 12 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജ ഭവന്‍ വിഷ്ണു എസ് ( 25) എന്നയാളെയാണ് കോട്ടയം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2018 മുതല്‍ കടുത്തുരുത്തി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 12 ലക്ഷത്തോളം രൂപയും, വില കൂടിയ മൊബൈല്‍ ഫോണും, അനുബന്ധ സാധനങ്ങളും തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ 2018 ല്‍ സ്ത്രീയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കി യുവാവിന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും യുവാവുമായി ചങ്ങാത്തത്തിലാവുകയുമായിരുന്നു. തുടര്‍ന്ന് യുവാവിന് യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട്  നഗ്‌ന വീഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുകയും യുവാവിന്റെ  നഗ്‌നഫോട്ടോ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ഫോട്ടോകള്‍ കുടുംബത്തിനും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. യുവാവ് ഭീഷണിക്ക് വഴങ്ങി പണം അയച്ചു കൊടുത്തു കൊണ്ടേയിരുന്നു.  തുടര്‍ന്ന് കഴിഞ്ഞദിവസം 15 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെടുകയും, യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയുമായിരുന്നു. ഇതിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് സൈബര്‍ പോലീസ് സ്റ്റേഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സൈബര്‍ പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഫേസ്ബുക്കിലെ സ്ത്രീയുടെ ഐ.ഡി യുവാവാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തുകയുമായിരുന്നു.ഇതിനിടയില്‍ പണം നല്‍കാന്‍ ഒരു ദിവസം താമസിച്ചതിനാല്‍ 20 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ പോലീസ് യുവാവിനെ മുന്‍നിര്‍ത്തി 20 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ്  വിളിച്ചുവരുത്തി  പ്രതിയെ കുടുക്കുകയായിരുന്നു. തിരുവനന്തപുരം കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ സമീപം  വച്ചാണ് പോലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. പോലീസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍  ഇയാള്‍ ഇത്തരത്തില്‍ വ്യാജ ഐഡി വഴി പല ആള്‍ക്കാരുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തിട്ടുണ്ട് വ്യക്തമായതായി പോലീസ് പറഞ്ഞു. യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് അവരുടെ നഗ്‌ന ഫോട്ടോ കൈക്കലാക്കി ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇയാളുടെ രീതി. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വര്‍ഗീസ് റ്റി. എം, കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ജഗദീഷ് വി. ആര്‍, എസ്.ഐ ജയചന്ദ്രന്‍, എ.എസ്.ഐ സുരേഷ് കുമാര്‍, സി.പി.ഒ മാരായ രാജേഷ് കുമാര്‍, ജോര്‍ജ് ജേക്കബ്, അജിതാ പി. തമ്പി, സതീഷ് കുമാര്‍, ജോബിന്‍സ്, അനൂപ്, സുബിന്‍, കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.




Post a Comment

0 Comments