പാലാ ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു.  ഉഷ്ണതരംഗം രൂക്ഷമായതോടെ രാവിലെ തന്നെ രോഗികള്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചേരാറുണ്ടെങ്കിലും ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതുകൊണ്ട് മരുന്നു ലഭിക്കാന്‍ ഏറെ സമയം കാത്തിരിക്കണം. ഡോക്ടറെ കണ്ടതിനു ശേഷം മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.  



കൊടുംചൂടും ഇടയ്ക്കുണ്ടാകുന്ന വേനല്‍ മഴയും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും കാരണമാവുന്നുണ്ട്.  കുട്ടികളും സ്ത്രീകളും പ്രായമായവരും മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് വലയുകയാണ്.  ആശുപത്രിയും ആധുനിക സൗകര്യങ്ങളും ഡോക്ടര്‍മാരും ഉണ്ടെങ്കിലും ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അനുകൂലമായ നിലപാട് എടുത്തില്ലെന്ന് പൗരാവകാശ സമിതി പ്രവര്‍ത്തകന്‍ ജോയ് കളരിക്കല്‍ പറഞ്ഞു.  ജീവനക്കാരുടെ അഭാവം മൂലം  ഉണ്ടാകുന്ന ബുദ്ധിമുട്ട് എത്രയും വേഗം പരിഹരിക്കണം എന്നാണ് രോഗികളും ആവശ്യപ്പെടുന്നത്.