ആറു പതിറ്റാണ്ട് കാലം സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന വെട്ടുര്‍രാമന്‍നായരുടെ ഇരുപത്തൊന്നാം ചരമവാര്‍ഷികാചരണം നടന്നു. ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി സംഗമം വിജയോദയം വായനശാലയില്‍  നടന്നു. ലളിതാംബിക അന്തര്‍ജ്ജനം ട്രസ്റ്റ് ചെയര്‍മാനും മുന്‍  ത്രിപുര ഐ.ജി.യുമായ എന്‍.രാജേന്ദ്രന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. എതിരഭിപ്രായങ്ങള്‍ സൗമ്യമായി വെട്ടിത്തുറന്നു പറയുന്ന സ്വഭാവമായിരുന്നു വെട്ടൂരിന്റേതെന്ന് അദ്ദേഹം പറഞ്ഞു.


വെട്ടൂര്‍ രാമന്‍നായരേപ്പോലുള്ള  പ്രായോഗികബുദ്ധിമാന്‍മാരുടെ അഭാവമാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പോലുള്ള പ്രസ്ഥാനങ്ങളുടെ ഇന്നത്തെ ശോച്യാവസ്ഥക്ക് കാരണമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.അജയകുമാര്‍ പറഞ്ഞു. സമിതി അദ്ധ്യക്ഷന്‍ രവി പുലിയന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഡി. ശ്രീദേവി, ജോണി ജെ പ്‌ളാത്തോട്ടം, ജോസ് മംഗലശ്ശേരി, ശിവദാസ് പുലിയന്നൂര്‍, ഡോ.കെ.ആര്‍.ബിന്ദുജി  ജയനാരായണന്‍ ഇ വി,  പ്രിയാ രാജഗോപാല്‍ എന്നിവര്‍പ്രസംഗിച്ചു.