Breaking...

9/recent/ticker-posts

Header Ads Widget

മരിയസദനത്തിന് ഇത് അതിജീവനത്തിന്റെ ക്രിസ്മസ്



അശരണരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ പാലാ മരിയസദനത്തിന് ഇത് അതിജീവനത്തിന്റെ ക്രിസ്തുമസാണ്.  സാമ്പത്തിക ഞെരുക്കത്താല്‍ നട്ടംതിരിയുന്ന മരിയസദനത്തെ പിടിച്ചുനിര്‍ത്താന്‍ ഇത്തവണ ഇവിടുത്തെ കുട്ടികള്‍ ചേര്‍ന്ന് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളുമൊക്കെ തയ്യാറാക്കിയിരിക്കുകയാണ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളംബരം ചെയ്ത് നാടെങ്ങും ക്രിസ്തുമസിനെ വരവേല്‍ക്കുമ്പോള്‍ തങ്ങളുടെ പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാരവസ്തുക്കളുമൊക്കെ വാങ്ങാന്‍ ആളുകളെത്തി മരിയസദനത്തിന്റെ പ്രതിസന്ധികള്‍ക്ക് ആശ്വാസം പകരണമെന്ന ആഗ്രഹമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. മരിയ സദനത്തിലെ അന്തേവാസികളായിട്ടുള്ള അമ്പതോളം കുട്ടികള്‍ ചേര്‍ന്നാണ് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളുമൊക്കെ ഒരുക്കിയത്. 

കഴിഞ്ഞ ഒരാഴ്ചയായി ഇതിന്റെ പണിപ്പുരയിലായിരുന്നു ഇവിടുത്തെ കുട്ടികള്‍. ഇവരെ സഹായിക്കാന്‍ മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫും കുടുംബവും മറ്റ് അന്തേവാസികളുമൊക്കെ ഒപ്പം കൂടി. മരിയസദനത്തിന്റെ പൂമുഖത്ത് വര്‍ണ്ണ കടലാസുകള്‍ വലിച്ചുകെട്ടിയ മേലാപ്പിന് കീഴെ പുല്‍ക്കൂടുകളും നക്ഷത്രങ്ങളുമൊക്കെ മിഴിതുറന്നിരിക്കുകയാണ്. ആര്‍ക്കും വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ കുറഞ്ഞ വിലയിലാണ് ക്രിസ്തുമസ് അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്നത് . അലങ്കാരവസ്തുക്കളെല്ലാം പ്ലാസ്റ്റിക് പൂച്ചട്ടികളിലാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് കാലം കഴിഞ്ഞാല്‍ ഇവ പൂച്ചട്ടിയായും ഉപയോഗിക്കാന്‍ കഴിയും. മരിയസദനത്തിലെ അന്തേവാസികളുടെ ക്രിസ്തുമസ് ആഘോഷത്തിന് ആവശ്യമായ തുക കണ്ടെത്തുവാന്‍ ലക്ഷ്യമിട്ടാണ് അലങ്കാരവസ്തുക്കളുടെ വില്പന നടത്തുന്നത് . നക്ഷത്രങ്ങളും പുല്‍ക്കൂടുകളുമൊക്കെ ഒരുക്കാനുള്ള വസ്തുക്കള്‍ പാലായിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ സൗജന്യമായി നല്‍കി . യേശുദേവന്റെ തിരുപ്പിറവി ആഘോഷത്തിന് സ്വന്തം അധ്വാനത്തിലൂടെ പണം കണ്ടെത്തുന്നതോടെപ്പം കുറഞ്ഞ ചെലവില്‍ ക്രിസ്മസ് പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമെല്ലാം വാങ്ങാന്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അവസരമൊരുക്കുകയും കൂടിയാണ് മരിയ സദനം പ്രവര്‍ത്തകര്‍.


Post a Comment

0 Comments