കെഴുവംകുളത്ത് മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു. പാദുവ താന്നിക്കപ്പടിയിൽ ശാന്ത (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ രാജശ്രീ ( 40 ) യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകൾ അക്രമാസക്തമായി അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വർഷങ്ങളായി മകൾ രാജസ്ശ്രീ മാനസിക ആസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് സംഭവം നടന്നത്. വീട്ടിൽനിന്നും ഒച്ചയും ബഹളവും കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ശാന്തയെ കണ്ടത്. വാക്കത്തിയുമായി വീട്ടിനുളളിൽ നിൽക്കുന്ന രാജശ്രീയെയും നാട്ടുകാർ കണ്ടു. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ ശാന്തയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവമറിഞ്ഞ് കോട്ടയം ഡിവൈഎസ്പി പി കെ സന്തോഷ് കുമാർ , അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ മധു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
0 Comments