കിടങ്ങൂരിന് സമീപം ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നുള്ള  പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം.  ചെമ്പിളാവ് സഹകരണബാങ്കിന്  സമീപം കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടില്‍ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.  അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു. ജോലിക്കാരനായ ഐക്കരയില്‍ ജോജിയ്ക്കാണ് പൊള്ളലേറ്റത്. ജോജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു. 

മാത്യു ദേവസ്യായുടെ സഹോദരന്‍ ജോസഫിന്റെ പേരിലാണ് വെടിമരുന്ന് ഉപയോഗത്തിന് ലൈസന്‍സുള്ളത്.  ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലയാവയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സ്‌ഫോടന ശബ്ദം 2 കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ആസ്ബറ്റോസ് ഷീറ്റുകള്‍ പരിസരമാകെ ചിതറിത്തെറിച്ചു. ഇവിടെ കാലങ്ങളായി പടക്കനിര്‍മാണം ഉള്ളതായാണ് വിവരം. എന്നാല്‍ അനുമതിയില്ലാതെയുള്ള നിര്‍മാണം സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നില്ല. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. എക്‌സ്‌പ്ലോസീവ് വിദഗദ്ധരും ശാസ്ത്രീയ പരിശോധന വിഭാഗവും കൂടുതല്‍ പരിശോധനകള്‍ നടത്തും.