സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഏറ്റുമാനൂര്‍ ബ്രാഞ്ച് അസിസ്റ്റന്റ് ബിസിനസ് മാനേജരായിരുന്ന യുവാവ് 5.6 ലക്ഷം രൂപ തട്ടിയെടുത്തതായി കമ്പനി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സാം ജോര്‍ജ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജന്റില്‍മാന്‍ എന്ന ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ്  ബിസിനസ് മാനേജരായിരുന്ന അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി ജിന്‍സ് സി. തോമസ് 2021 ഒക്ടോബര്‍ മുതല്‍ 23 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് വ്യാജ ബില്ലുകള്‍ നല്‍കി തട്ടിപ്പ് നടത്തിയതെന്ന് ഓഡിറ്റിങില്‍ കണ്ടെത്തിയതെന്നും സാം ജോര്‍ജ് പറഞ്ഞു. 23 ഡിസംബറില്‍ ജിന്‍സ്  ജോലി രാജിവച്ചു പോവുകയും ചെയ്തു. ജനുവരിയിലാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംബന്ധിച്ച് ഏറ്റുമാനൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ജിന്‍സിനെതിരെ എഫ്.ഐ.ആര്‍ .രജിസ്റ്റര്‍ ചെയ്തു കേസെടുത്ത് അന്വേഷണം നടത്തി വരികയാണ് . 25 വര്‍ഷമായി ഈ രംഗത്തുള്ള സ്ഥാപനത്തിന്റ വിശ്വാസതയ്ക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തിയാണ് ജിന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും, ഉപഭോക്താക്കള്‍ പണം നല്‍കുമ്പോള്‍ രസീത് കൃത്യമായി കൈപ്പറ്റണമെന്നും സാം ജോര്‍ജ് പറഞ്ഞു. ഇതേസമയം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടന്നുവെന്ന് കാട്ടി   പരാതി ലഭിച്ചിട്ടുണ്ടെന്നും കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചുവെന്നും ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു.  കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടന്ന വരികയാണ്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിച്ചു വരികയാണ്.