Breaking...

9/recent/ticker-posts

Header Ads Widget

കരൂരില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്‌സ് ഫാക്ടറിക്കെതിരെ വീണ്ടും പ്രതിഷേധം



പാലാ മുനിസിപ്പാലിറ്റിയില്‍ കരൂരില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്‌സ് ഫാക്ടറിക്കെതിരെ വീണ്ടും പ്രതിഷേധം. പാലാ പോലീസ് ഉള്‍പ്പെടെ സ്ഥലത്ത് ഫാക്ടറിക്കുള്ളില്‍ കയറി പരിശോധന നടത്തി. പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വീണ്ടും പ്രവര്‍ത്തിക്കുന്നു  എന്നാണ് ആക്ഷന്‍ കൗണ്‍സിലുകാരുടെ ആരോപണം. ആര്‍ഡിഒ ഉള്‍പ്പെടെ ഇന്നലെ സ്ഥലത്തെത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ശക്തമായ നടപടികളുമായി മുന്‍പോട്ടു പോകുമെന്ന്  ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. നിയമ നടപടി സ്വീകരിക്കാത്ത അധികാരികള്‍ക്കെതിരെ പ്രതിഷേധ സൂചകമായി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും പ്രദേശവാസികള്‍ നേരത്തെ തീരുമാനിച്ചിരുന്നു. അന്യസംസ്ഥാന സ്വകാര്യ കമ്പനി വാടകയ്ക്ക് എടുത്തിരിക്കുന്ന, പാലാ കരൂരില്‍ പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഫാക്ടറിക്കെതിരെയാണ് പ്രതിഷേധം. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഫാക്റ്ററിക്ക് സമീപം കഴിഞ്ഞദിവസം  ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ പത്തുവര്‍ഷം പൂട്ടിക്കിടന്ന ശേഷം നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സുകള്‍ ഇല്ലാതെയും ആണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. ഫാക്ടറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശവാസികള്‍ക്ക് ആരോഗ്യത്തിന് ഹാനികരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും, കൊതുക് ശല്യം വര്‍ധിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. 
ഫാക്ടറിയിലെ മലിനജലം പരിസരത്തെ പാടത്തേക്ക് ഒഴുക്കുന്നതായും, പ്രദേശവാസികള്‍ക്ക് ക്യാന്‍സര്‍, അലര്‍ജി, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉണ്ടായതായുമാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വിനോദ് കാടന്‍കാവില്‍, ജോസുകുട്ടി പുത്തന്‍പുരയില്‍, സനി തെരുവുംകുന്നേല്‍, ബിജു ടി  ഡി, കുര്യാച്ചന്‍ മഞ്ഞക്കുന്നേല്‍, തോംസണ്‍ ചെമ്പുളായില്‍, സലി കാവുങ്കല്‍, ജോസി പഴയിടം എന്നിവര്‍  പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഫാക്ടറിക്ക് മുന്‍പില്‍ തടിച്ചുകൂടിയത്. ഫാക്ടറി താല്‍ക്കാലികമായി അടച്ചുപൂട്ടാനും ഫാക്ടറി സംബന്ധമായ രേഖകള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.


Post a Comment

0 Comments