Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പോയിന്റ് കിഴതടിയൂര്‍ ബൈപ്പാസിലേക്ക് മാറ്റാന്‍ തീരുമാനം.



പാലായില്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പോയിന്റ് കിഴതടിയൂര്‍ ബൈപ്പാസിലേക്ക് മാറ്റാന്‍ തീരുമാനം. മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ നടന്ന നഗരസഭ ട്രാഫിക് കമ്മറ്റിയാണ് തീരുമാനമെടുത്തത്. ജൂണ്‍ 12 മുതല്‍ തീരുമാനം നടപ്പാക്കും.  ഇത് സംബന്ധിച്ച് പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ബസ് നടത്തിപ്പുകാര്‍ക്ക് അറിയിപ്പ് നല്‍കും.  മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.  നിലവില്‍ ജനറല്‍ ആശുപത്രിക്കു സമീപം വണ്‍വേയിലാണ് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ ആളെ കയറ്റുന്നത്. വണ്‍വേയുടെ പകുതിയോളം ഭാഗം കയ്യേറി പാര്‍ക്ക് ചെയ്ത് പതിനഞ്ച് മിനിറ്റോളം സമയമെടുത്ത് ആളെ കയറ്റുന്നത് ഈ ഭാഗത്തെ സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരുന്നു. ദിവസവും വൈകിട്ടു നാലു മണി മുതല്‍ ഏഴരവരെ നിരവധി ദീര്‍ഘദൂര സ്വകാര്യ ബസുകളാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്. ബസില്‍ ആളെ കയറ്റിവിടാന്‍ എത്തുന്നവരുടെ സ്വകാര്യ കാറുകളും മണിക്കൂറുകളോളം ഈ മേഖലയില്‍ പാര്‍ക്കു ചെയ്യാറുണ്ട്. ഇതും ഗതാഗത തടസ്സത്തിനു പ്രധാന കാരണമാണ്. കാല്‍നടയാത്രികരും ഈ ഭാഗത്ത് വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.. ഈ സാഹചര്യത്തിലാണ് സ്ഥലസൗകര്യമുള്ള ബൈപ്പാസിലെ കിഴതടിയൂര്‍ ഭാഗം മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടിയത്. ഇതേത്തുടര്‍ന്നാണ് ട്രാഫിക് ക്രമീകരണസമിതി തീരുമാനമെടുത്തത്. ഇതോടെ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വൈകുന്നേരങ്ങളിലെ രൂക്ഷമായ ഗതാഗതപ്രശ്‌നത്തിന് ആശ്വാസമാവും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനു പുളിയ്ക്കക്കണ്ടം, ഷാജു തുരുത്തേല്‍, മീനച്ചില്‍ തഹസീല്‍ദാര്‍ കെ.എം ജോസുകുട്ടി, ട്രാഫിക് എസ്.ഐ എം.സി രാജു, സബ്ബ് ആര്‍.ടി. ഒ ഐസക് തോമസ്, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, പീറ്റര്‍ പന്തലാനി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments