ഈരാറ്റുപേട്ടയില്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. നടക്കല്‍ കുഴിവേലി റോഡില്‍ സ്ഥിതി ചെയ്യുന്ന ഗോഡൗണില്‍ നിന്നാണ് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്. സ്‌ഫോടക വസ്തുക്കളുമായി കട്ടപ്പനയില്‍ നിന്ന് പിടികൂടിയ ഷിബിലിയും  കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്. കട്ടപ്പനയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍  തീക്കോയി സ്വദേശി മുഹമ്മദ് ഫാസില്‍ പിടിയിലായിരുന്നു.

 കഴിഞ്ഞദിവസം പിടിയിലായ ഈരാറ്റുപേട്ട സ്വദേശി ഷിബിലിക്ക് സ്‌ഫോടക വസ്തുക്കള്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നു .വണ്ടന്‍മേട് പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ ഷിബിലിയുടെ ജീപ്പില്‍ നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു. ജില്ലയിലെ അനധികൃത പാറമടകളിലേക്കാണ് സ്‌ഫോടക വസ്തുക്കളെത്തിച്ചതെന്നാണ് സൂചന.  ഈരാറ്റുപേട്ടയിലെ  ഗോഡൗണില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും, ഇലക്ട്രിക്, നോണ്‍ ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍ ഉള്‍പ്പെടെ നിരവധി സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തി. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.