കേരളം വളരുമ്പോള്‍ പാലാ തളരുകയാണെന്നും പാലാ എം.എല്‍.എയുടെ അനാസ്ഥയും, അലംഭാവവും നിഷ്‌ക്രിയത്വവും മൂലം പാലായ്ക്ക് കോടികളുടെ നഷ്ടമുണ്ടായതായും LDF  നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പുതിയ പദ്ധതികള്‍ ഒന്നും ഇല്ലാത്ത ഏക മണ്ഡലമായി മാറിയിരിക്കുകയാണ് പാലാ. മന്ത്രിസഭയുടെ നാലം വാര്‍ഷികത്തിന് ഒരു പദ്ധതിയും നാടിന് സമര്‍പ്പിക്കുവാനായില്ല.  അടിസ്ഥാന സൗകര്യ വികസനരംഗത്ത് കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും വന്‍ വികസനകുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഈ അവസരത്തില്‍ പാലാ നിയോജക മണ്ഡലം  വികസന പിന്നോക്കാവസ്ഥയിലാണെന്ന് LDF ആരോപിക്കുന്നു. തുക അനുവദിച്ച് ഭരണാനുമതി നല്‍കിയ നിരവധി പദ്ധതികള്‍ വിശദമായ എസ്റ്റിമേറ്റ്, സാങ്കേതിക അനുമതി, ടെന്‍ഡര്‍, കരാര്‍ നല്‍കല്‍ എന്നിവ പൂര്‍ത്തിയാക്കി നിര്‍മ്മാണം നടത്തി ജനങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ടതിന് പകരം  അലംഭാവത്തോടും നിഷ്‌ക്രിയത്വത്തോടും കൂടിയാണ്  പാലായുടെ ജനപ്രതിനിധി പെരുമാറുന്നതെന്നും ആക്ഷേപമുയര്‍ന്നു.
 


മുന്‍ മന്ത്രി കെഎം മാണിയുടെ കാലത്ത് സര്‍വ്വ മേഖലകളിലും അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഭാവിയെ കണ്ട് വിഭാവനം ചെയ്ത് നടപ്പിലാക്കിയിരുന്നു. അദ്ദേഹം  തുടങ്ങിവച്ച പദ്ധതികളില്‍ പലതും തടസ്സപ്പെടുത്തുന്നതിനും പൂര്‍ത്തീകരിക്കാതിരിക്കുന്നതിനുമുള്ള സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി നാടിന്റെ വികസന കാര്യങ്ങള്‍ പാടെ അവഗണിച്ച് സ്വന്തം വീഴ്ചകള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടി വച്ച് മുഖം രക്ഷിക്കുവാനുള്ള രാഷ്ട്രീയ തന്ത്രമാണ് എം എല്‍ എ നടത്തിക്കൊണ്ടിരിക്കുന്നത്. എം.എല്‍.എയുടെ നിഷ്‌ക്രിയത്തിനും അലംഭാവത്തിനും വികസന വിരുദ്ധ സമീപനത്തിനും വാഗ്ദാന ലംഘനങ്ങള്‍ക്കും അസത്യ പ്രചാരണത്തിനുമെതിരെ പാലായില്‍ മഹാസമ്മേളനവും പഞ്ചായത്ത് തലത്തില്‍ പൊതുയോഗവും ഉടന്‍ സംഘടിപ്പിക്കും. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ.ലോപ്പസ് മാത്യു, എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ബാബു കെ.ജോര്‍ജ്, ലാലിച്ചന്‍ ജോര്‍ജ്, പി.എം. ജോസഫ്, ടോബിന്‍ കെ. അലക്‌സ്, പി.കെ.ഷാജകുമാര്‍, ബെന്നി മൈലാടൂര്‍, കെ.എസ്.രമേശ് ബാബു,  രാജന്‍ ആരംപുളിക്കല്‍,  എന്നിവരുംപങ്കെടുത്തു.