പാലാ മുണ്ടാങ്കലില്‍ സ്‌കൂട്ടറില്‍ കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മരിച്ച അന്നമോളുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ എട്ടര മുതല്‍ അന്നമോള്‍ പഠിച്ചിരുന്ന പാലാ സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സഹപാഠികളും വിദ്യാര്‍ത്ഥികളും അധ്യാപകരും അന്ത്യാജ്ഞലിയര്‍പ്പിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ തുടങ്ങിയ പ്രമുഖര്‍ അന്ത്യാജ്ഞലിയര്‍പ്പിച്ചു. സംസ്‌കാരകര്‍മങ്ങള്‍ 11.30ന് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിക്കും. ആഗസ്റ്റ് 5ന് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അന്നമോളുടെ മാതാവ് ജോമോള്‍ അന്നുതന്നെ മരണപ്പെട്ടിരുന്നു. മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരിയായിരുന്ന ധന്യയും അപകടത്തില്‍ മരിച്ചു. വാഹനമോടിച്ചിരുന്ന ഇടുക്കി സ്വദേശി ചന്ദൂസ് നിലവില്‍ റിമാന്‍ഡിലാണ്.