Breaking...

9/recent/ticker-posts

Header Ads Widget

യുവാവ് വാഹനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമാണന്ന സംശയവുമായി ബന്ധുക്കള്‍



കടപ്ലാമറ്റം സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമാണന്ന സംശയവുമായി ബന്ധുക്കള്‍ രംഗത്ത്.  കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയില്‍ ജയന്‍(43)ന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. കുറ്റവാളികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  ഒക്ടോബര്‍ 10ന് രാത്രി  വയല കാട്ടാമ്പളിളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലാണ് ജയനെ  കണ്ടെത്തുന്നത്. 
തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മോര്‍ച്ചറിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്റ്റ്  ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ അടിമുടി ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സൂഹ്യത്തുക്കള്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് ജയന്‍ സംഭവ സ്ഥലത്തേക്ക് പോകുന്നത്. ഇവിടെ വച്ച് ജയനും സുഹൃത്തുക്കളുമായി വാക്കു തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായെന്നുമാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. മല്‍പ്പിടുത്തം നടക്കുന്ന ചിത്രങ്ങള്‍ ജയന്റെ ഫോണില്‍ പതിഞ്ഞിട്ടുണ്ട്. കൂടാതെ ജയന്റെ തലയ്ക്ക് പിന്നില്‍  അടിയേറ്റിരുന്നു. കഴുത്തിനു താഴെ മുറിവേറ്റ പാടുകളുണ്ട്. സംഭവ ദിവസം രാത്രി ഈ ഭാഗത്തു നിന്നും ജയന്റെ നിലവിളി അയല്‍വാസികള്‍ കേട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചെങ്കിലും എഫ്ഐആറില്‍ ഇവയൊന്നും ഉള്‍പ്പെടുത്തുകയോ ഈ രീതിയില്‍ അന്വേഷണം  നടക്കുകയോ ചെയ്തിട്ടില്ല. സംഭവ ദിവസം ഏതോ വാഹനം ഇടിച്ചു വഴിയില്‍ കിടന്ന ജയനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിലാണ് സുഹൃത്തിന്റെ ഇന്നാവോ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തിയത്. വാഹനത്തില്‍ രക്ത കറയും അപകടം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ജയന്റെ ഫോണ്‍ സുഹൃത്തുക്കളുടെ പക്കലായിരുന്നു. ഈ ഫോണില്‍ നിന്നും പല വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജയന്റെ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തയാറായിട്ടില്ല. മരിക്കുന്നതിന് തൊട്ടു മുന്‍പ് അമ്മ ജയനെ വിളിച്ചിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ വീട്ടിലെത്തുമെന്നാണ് അറിയിച്ചത്. ആദ്യം ഏതോ വാഹനം ഇടിച്ച് അപകടത്തില്‍പെട്ടുവെന്നും പിന്നീട് മരിച്ചുവെന്നുമാണ് സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിച്ചത്. സംഭവം നടന്നിട്ട് 16 ദിവസം പിന്നിട്ടിട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയോ ബന്ധുക്കളുടെ ആരോപണങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതി പാല ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.


Post a Comment

0 Comments