ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ അപൂര്‍വ്വ ചുവര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുവാന്‍ നടപടി ആരംഭിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പ്രത്യേകം താല്പര്യമെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇതിനായി വിദഗ്ധ കലാകാരന്മാരെ നിയോഗിച്ചിരിക്കുന്നത്. മഹാദേവക്ഷേത്ര പ്രവേശന കവാടത്തിലെ ചുവരുകളില്‍ അകത്തും പുറത്തുമായി ഉള്ള പ്രാചീന ചുമര്‍ച്ചിത്രങ്ങളാണ് സംരക്ഷിക്കുന്നത്. ഇതിന് ഉപയോഗിച്ചിരിക്കുന്ന ചായം മങ്ങാത്ത വിധം ആണ് ചിത്രങ്ങള്‍ തെളിക്കുന്നതെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഭിലാഷ് പറഞ്ഞു. ഭിത്തിയില്‍ തേപ്പ് ബലപ്പെടുത്തുന്നതിനുള്ള ഇഞ്ചക്ഷനുകളും നടത്തും.  56 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 
കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള ചുവര്‍ ചിത്രങ്ങള്‍ ഉള്ളത്. ക്ഷേത്രത്തിന് പടിഞ്ഞാറ് ഗോപുര ഭിത്തിയുടെ അകത്തും പുറത്തും വരച്ചിട്ടുള്ള ചുവര്‍ ചിത്രങ്ങള്‍ ലോകപ്രശസ്തമാണ്. പ്രാചീന ദ്രാവിഢ കലയുടെ പില്‍ക്കാല അനുബന്ധങ്ങളാണ് ഇവ. ചെടികളുടെ ഇലകളും കറകളും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. ശിവതാണ്ഡവമാണ് ഏറെ ശ്രദ്ധേയം. വീണ വായിക്കുന്ന സരസ്വതി, ഓടക്കുഴലൂതുന്ന ദേവേന്ദ്രന്‍, താളം പിടിക്കുന്ന ബ്രഹ്‌മാവ്, മിഴാവ്  വായിക്കുന്ന വിഷ്ണു, പാട്ടുപാടുന്ന ലക്ഷ്മി ദേവി, വാഴ്ത്തുന്ന മുനിമാര്‍ ഇവരൊക്കെയും നടരാജനും ചുറ്റുമുള്ള ഈ ചിത്രം പ്രദോഷ സങ്കല്പത്തില്‍ഉള്ളതാണ്.  ക്ഷേത്ര കലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന മഹാദേവ ക്ഷേത്രത്തില്‍ ആറാം തീയതി തിരുവാതിര നാളില്‍  കിരാതം കഥകളി അരങ്ങേറും.